വടക്കഞ്ചേരി: ഷിഗെല്ല ഉൾപ്പെടെയുള്ള സാംക്രമികരോഗങ്ങൾ അടുത്തെത്തി നിൽക്കുമ്പോൾ വടക്കഞ്ചേരി ടൗണിനടുത്ത് കെട്ടിനിൽക്കുന്നതു കക്കൂസ് മാലിന്യം.
മംഗലം പാലത്തിനടുത്ത് ദേശീയപാതയിലേക്കുള്ള ബൈപാസ് ജംഗ്ഷനു സമീപത്താണ് കക്കൂസ് മാലിന്യം പ്രദേശത്താകെ കെട്ടിനിൽക്കുന്നത്. മഴ ശക്തിപ്പെട്ടാൽ മനുഷ്യവിസർജ്യമെല്ലാം പരന്നൊഴുകി മംഗലംപാലം- വടക്കഞ്ചേരി ബസാർ റോഡിലുമെത്തും.
വടക്കഞ്ചേരി പഞ്ചായത്തിനടുത്ത് കിഴക്കഞ്ചേരി പഞ്ചായത്തിലാണ് കഴിഞ്ഞ ദിവസം ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. മലിനജലത്തിലൂടെയാണ് ഈ രോഗം പടരുന്നത്.
രാത്രികാലങ്ങളിൽ ദേശീയപാതയോരത്ത് വാഹനം നിർത്തി ടാങ്കുകളിൽ കൊണ്ടുവരുന്ന കക്കൂസ് മാലിന്യം ഇവിടെ തള്ളുകയാണെന്നു പ്രദേശത്തുകാർ പറയുന്നു.
കുടിവെള്ള പദ്ധതികളുള്ള തൊട്ടടുത്തെ മംഗലം പുഴയിലേക്കാണ് ഈ മലിനജലം പോകുന്നത്.
മംഗലം പുഴയിൽ നിലവിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്നു പരിശോധനകളിൽ കണ്ടെത്തിയിട്ടുള്ളതാണ്. ഇത്തരം മലിനജനത്തിൽ കുളിക്കുകയോ വെള്ളം ഉപയോഗിക്കുകയോ ചെയ്താൽ വയറിളക്കം, വയറുവേദന, ഛർദി, പനി തുടങ്ങി മരണകാരണമായേക്കാവുന്ന രോഗങ്ങളിലേക്കും മാറും.